കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴ വലിയഴീക്കൽ തീരത്തടിഞ്ഞു. കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. കണ്ടെയ്നറിനുള്ളിൽ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്സുകളും കരക്കടിഞ്ഞു. രാസ മാലിന്യങ്ങൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. രണ്ട് കണ്ടെയ്നറുകൾ കൂട്ടി ഘടിപ്പിച്ച നിലയിലാണ്.
കപ്പലിലെ കണ്ടെയ്നറുകൾ അടിയുന്നത് കണക്കിലെടുത്ത് ജാഗ്രതയിലാണ് തീരദേശം. ഇതോടെ 9 കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. 7 എണ്ണം കൊല്ലം തീരത്താണ് അടിഞ്ഞത്. ചെറിയഴീക്കൽ, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് കണ്ടെയ്നകുൾ തീരത്തെത്തി. ഇതിൽ പരിമണത്തെ രണ്ട് കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുകയാണ്.
ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള സംഘം ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് കൊല്ലം ജില്ലാ കളക്ടർ എൻ ദേവി ദാസ് ട്വന്റിഫോറിനോട് പറഞ്ഞു. ആളുകൾ കണ്ടെയ്നറിന് അടുത്തേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കണ്ടെയ്നറുകളിൽ പരിശോധനയ്ക്ക് വിദഗ്ധ സംഘം എത്തും. ശേഷം കണ്ടെയ്നറുകൾ സ്ഥലത്ത് നിന്ന് മാറ്റും. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ എത്തുന്നത് തടയാൻ ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.









