കേരള സർവകലാശാലയിൽ രജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ വൈസ് ചാൻസിലർക്ക് അതൃപ്തി. ജോയിന്റ് രജിസ്ട്രാറിൽ നിന്ന് ഡോ സിസ തോമസ് വിശദീകരണം തേടി. നാളെ രാവിലെ 9 മണിക്ക് മുൻപായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. ഇന്ന് അടിയന്തര സിൻഡിക്കേറ്റ് ചേർന്ന് രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. ഇന്ന് 4.30യ്ക്ക് രജിസ്ട്രാർ പ്രൊഫസർ അനിൽകുമാർ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയേറ്റെടുത്തിരുന്നു.
ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് സിൻഡിക്കേറ്റ് രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നത്. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി റദ്ദാക്കിയത്.









