മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നതിന് അഞ്ച് പേർക്കെതിരെ കേസ്. വാഹനവും കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വെങ്ങാലി പാലം സൗത്ത് പോയിന്റ് മുതലാണ് ഇവർ വാഹനത്തെ പിന്തുടർന്നത്. വാഹനത്തിൽ നിന്ന് ഒരു വാക്കി ടോക്കിയും കണ്ടെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങൾക്ക് പുറകിൽ ഉള്ള ആംബുലൻസിനെ പിന്തുടർന്നതിനാണ് കേസ്.
നടക്കാവ് പോലീസാണ് കേസ് എടുത്തത്. ആംബുലൻസിന് പിന്നാലെ പോയാൽ പെട്ടെന്ന് എത്താം എന്ന ധാരണയിൽ വാഹനവ്യൂഹത്തെ പിന്തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വാഹനവ്യൂഹത്തെ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടക്കാവ് പൊലീസ് വാഹനം തടയുകയായിരുന്നു.
സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് അഞ്ച് പേർക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി തന്നെ ഇവരെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലയെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.









