തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ വർക്കിങ് പ്രസിഡന്‍റ് വി.ടി. ബല്‍റാം. ആരോഗ്യ വകുപ്പിനെ കുറിച്ച് വിമർശനം ഉന്നയിച്ചത് കോണ്‍ഗ്രസുകാരനോ യു.ഡി.എഫുകാരനോ അല്ല. നിലമ്പൂരിലെ എം. സ്വരാജിന്റെ തോല്‍വിയെ ന്യായീകരിച്ചു കൊണ്ട് സി.പി.ഐ.എം ക്യാപ്സ്യൂള്‍ രൂപത്തിലുള്ള പോസ്റ്റിട്ട ഡോക്ടറായിരുന്നു.
കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ പിണറായി കാലത്തെ നേരവസ്ഥയാണ് ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. പി.ആർ പൊലിപ്പിക്കലുകള്‍ക്കപ്പുറം കേരളത്തിലെ ആരോഗ്യ രംഗത്തെ ദുരവസ്ഥയെ കുറിച്ച് സത്യസന്ധമായ വിലയിരുത്തലുകള്‍ ഉണ്ടാവണമെന്നും അടിയന്തരമായ പരിഹാരങ്ങള്‍ വേണമെന്നും വി.ടി. ബല്‍റാം എഫ്.ബി പോസ്റ്റില്‍ ആവശ്യപ്പെട്ടു.
കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ പിണറായിക്കാലത്തെ നേരവസ്ഥയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ചിറക്കല്‍ വെളിപ്പെടുത്തിയത്. സമ്മർദ്ദത്തേത്തുടർന്ന് അദ്ദേഹത്തിന് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടി വന്നുവെങ്കിലും പറഞ്ഞ കാര്യങ്ങളൊക്കെ ഇന്നിന്റെ യാഥാർത്ഥ്യമാണ്.
ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ഓപ്പറേഷനുകള്‍ മാറ്റി വക്കേണ്ടി വരുന്നതായി ഡോ. ഹാരിസ് വെളിപ്പെടുത്തുന്നു. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാമ്ബത്തികശേഷിയില്ലാത്ത നൂറുകണക്കിന് സാധാരണ മനുഷ്യരാണ് ഇതിന്റെ ഇരകള്‍ എന്ന് കൂടി ഡോക്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും പ്രശ്നപരിഹാരങ്ങള്‍ക്കായി ചെറുവിരലനക്കാൻ ആരും താത്പര്യം കാണിക്കാത്തതുകൊണ്ടാണ് സേവനസന്നദ്ധരായ ആളുകള്‍ക്ക് പോലും മനംമടുപ്പ് ഉണ്ടാവുന്നത്.
ആരോഗ്യ വകുപ്പ് ഭരണത്തിനെതിരെ ശക്തമായ വിമർശനമുന്നയിക്കുന്ന ഈ ഡോ. ഹാരിസ് ചിറക്കല്‍ ഒരു കോണ്‍ഗ്രസുകാരനോ യുഡിഎഫുകാരനോ ആണെന്ന് കരുതുന്നില്ല. കാരണം, ഈയടുത്ത ദിവസം പോലും നിലമ്ബൂരിലെ എം. സ്വരാജിന്റെ തോല്‍വിയെ ന്യായീകരിച്ചു കൊണ്ടുള്ള സിപിഎം ക്യാപ്സ്യൂള്‍ രൂപത്തിലുള്ള ഒരു പോസ്റ്റ് ഇതേ ഡോക്ടറുടേതായി കണ്ടിരുന്നു. (സർക്കാർ സർവ്വീസിലുള്ള ഒരാള്‍ അങ്ങനെ പ്രത്യക്ഷമായി കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയാണോ എന്നത് വേറെ കാര്യം)
ഏതായാലും പിആർ പൊലിപ്പിക്കലുകള്‍ക്കപ്പുറം കേരളത്തിലെ ആരോഗ്യ രംഗത്തെ ദുരവസ്ഥയേക്കുറിച്ച് സത്യസന്ധമായ വിലയിരുത്തലുകള്‍ ഉണ്ടാവണം. അടിയന്തരമായ പരിഹാരങ്ങള്‍ ഉണ്ടാവണം.
ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി ഡോ. ഹാരിസ് ചിറക്കലിട്ട ഫേസ്ബുക്ക് പോസ്റ്റാണ് വലിയ വിമർശനത്തിനും ചർച്ചകള്‍ക്കും വഴിവെച്ചത്. എഫ്.ബി. പോസ്റ്റ് ചർച്ചയായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച ആരോഗ്യ വകുപ്പും മന്ത്രി വീണ ജോർജും രംഗത്തെത്തുകയും ചെയ്തു. പിന്നീട് വിഷയം പരിഹരിക്കാമെന്ന് മന്ത്രിയുടെ ഓഫിസ് മറുപടി നല്‍കിയതായി ബന്ധുവായ സി.പി.എം നേതാവ് അറിയിച്ചതിന് പിന്നാലെ വിവാദ എഫ്.ബി പോസ്റ്റ് ഡോ. ഹാരിസ് പിന്‍വലിക്കുകയും ചെയ്തു.









