ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയചന്ദ്രൻ കല്ലിങ്കൽ വിരമിച്ചു. ഇന്നലെയാണ് നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ജയചന്ദ്രൻ പടിയിറങ്ങിയത്. ആരോരുമില്ലാത്തവർക്ക് സഹായം നൽകിയാണ് ജയശ്ചന്ദ്രൻ കല്ലിങ്കലിന്റെ പടിയിറക്കം.
സർക്കാർ സർവീസിൽ നിന്ന് ഇന്നലെ വിരമിച്ചവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. കുറച്ചധികം തുക ചിലവഴിച്ച് സർക്കാർ ജീവനക്കാരെ ആഘോഷപൂർവ്വം യാത്രയാക്കുക പതിവാണ്. ജയചന്ദ്രൻ കല്ലിങ്കൽ എന്ന ജോയിൻ്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറിക്ക് അങ്ങനെയൊരു യാത്രയയപ്പ് നൽകരുതെന്ന് നിർബന്ധം ഉണ്ടായി. വിരമിക്കലിൽ ആശംസ അറിയിക്കാൻ എത്തുന്നവർ ഒരു പുതപ്പ് കയ്യിൽ കരുതാൻ ആവശ്യപ്പെട്ടു. ഔദ്യോഗിക ജീവിതത്തിന്റെ അത്രതന്നെ പ്രായമുണ്ട് ജയചന്ദ്രൻ കല്ലിങ്കലിന്റെ സർവീസ് സംഘടന ജീവിതത്തിനും. അതുകൊണ്ട് ജയചന്ദ്രൻ കല്ലിങ്കലിന്റെ ആവശ്യം സുഹൃത്തുക്കളും തന്റെ പ്രിയപ്പെട്ട സഖാക്കളും ഒപ്പം ജോലി ചെയ്തിരുന്നവരും എല്ലാം സ്നേഹപൂർവ്വം കേട്ടു. വന്നവരെല്ലാം ഓരോ പുതപ്പു കൈയിൽ കരുതി.
ജയചന്ദ്രൻ കല്ലിങ്കലിന് ഇന്നലെ അങ്ങനെ ലഭിച്ചത് 2500 ലധികം പുതപ്പുകൾ. പുതപ്പുശേഖരണത്തിന്റെ കൗതുകമായിരുന്നില്ല അങ്ങനെ ഒരു അഭ്യർത്ഥനയ്ക്ക് പിന്നിൽ. പകരം അശരണരായ എത്രയോ മനുഷ്യർക്ക് തണുപ്പകറ്റാനുള്ള ശ്രമമായിരുന്നു. ലഭിച്ച പുതപ്പുകളിൽ നല്ലൊരു ശതമാനം പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു. അവിടെവച്ച് സ്നേഹോഷ്മളമായ യാത്രയയപ്പും ജയചന്ദ്രൻ കല്ലിങ്കലിന് ലഭിച്ചു. ഇനി ബാക്കിയുള്ള പുതപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ ശരണാലയങ്ങളിലേക്ക് എത്തിക്കലാണ് ലക്ഷ്യം.









