സിനിമകളുടെ കളക്ഷൻ വിവാദത്തിൽ കുഞ്ചാക്കോ ബോബനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കുഞ്ചാക്കോ ബോബന് ഏത് കണക്കിലാണ് വ്യക്തത വേണ്ടതെന്ന് ഫിയോക് . സിനിമകളുടെ കളക്ഷൻ പുറത്തുവിടുന്നതിൽ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്നും കുഞ്ചാക്കോ ബോബൻ ഓഫീസർ ഓൺ ഡ്യൂട്ടിയെക്കുറിച്ച് മാത്രം ചിന്തിച്ചാൽ പോരെന്നും ഫിയോക് പറഞ്ഞു.
വിജയിച്ച 10 ശതമാനം സിനിമകളല്ല പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിര്‍മാതാക്കളുടെ അവസ്ഥ കൂടി കാണണം. പെരുപ്പിച്ച കണക്കുകൾ കാരണം തിയേറ്റർ ഉടമകൾ പ്രതിസന്ധിയിലാണെന്നും കളക്ഷൻ കണക്ക് പുറത്തുവിടേണ്ടെങ്കിൽ ‘അമ്മ’ നിർമ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾക്കെതിരെ കുഞ്ചാക്കോ ബോബന് രംഗത്തെത്തിയത്. 13 കോടി ബജറ്റിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി 11 കോടി വരെ കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് കുഞ്ചാക്കോ ബോബന്‍ തള്ളിക്കളയുകയായിരുന്നു. തങ്ങളുടെ ചിത്രം കേരളത്തിലെ തിയേറ്ററുകള്‍ നിന്നുമാത്രമായി 30 കോടിയോളം കളക്ട് ചെയ്തെന്നും കേരളത്തിന് പുറത്തും നല്ല രീതിയില്‍ സിനിമക്ക് കളക്ഷന്‍ ഉണ്ടായെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുടക്കുമുതലിന്റെ മുക്കാല്‍ പങ്കും തിരിച്ച് പിടിച്ചെന്നും റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന ചിത്രമാണിതെന്നും നടൻ വ്യക്തമാക്കിയിരുന്നു.









