കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ മൗനം പാലിക്കാൻ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്.
ബിജെപിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല. ബിജെപിയുടെ യഥാർത്ഥ മുഖം ഒരെണ്ണമേ ഉള്ളൂ. കേരളത്തിൽ മുഖംമൂടിയാണ് ബിജെപി നേതാക്കൾ അണിഞ്ഞിരിക്കുന്നതെന്നും വി ശിവൻകുട്ടി വിമർശിച്ചു.
ഇപ്പോൾ അവർ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കിൽ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഛത്തീസ്ഗഡിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ ഉള്ള അക്രമം. കോൺഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തിൽ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണെന്നും മന്ത്രി വ്യക്തമാക്കി.









