അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഔദ്യോഗിക ആദരവോടെയാണ് വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. സ്വദേശമായ രാജ്കോട്ടിൽ വിലാപയാത്ര ഉണ്ടാകും. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംസ്കാരം. ഗുജറാത്തിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്.
ഡിഎൻഎ പരിശോധന നടത്തി അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ എല്ലാം തിരിച്ചറിയാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇതുവരെ 41 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അഹമ്മദാബാദ് വിമാനഅപകടത്തെ കുറിച്ച് ജെഡിയു എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള പാർലിമെന്റ് ട്രാൻസ്പോർട്ട് കമ്മിറ്റിഅന്വേഷണം
നടത്തിയേക്കും.വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഈ സമിതി തയ്യാറാക്കും എന്നും വിവരം. ബോയിംഗ് കമ്പനിയുടെ വിദഗ്ധരും ഇന്ന് അഹമ്മദാബാദിൽ അപകട സ്ഥലത്ത്പരിശോധന നടത്തി.
ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.









