തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം ഇല്ല. തീരുമാനം എടുത്താൽ നടപ്പിലാക്കുന്ന സർക്കാർ ആണെന്ന് ജനം മനസ്സിലാക്കിയെന്ന് വി ശിവൻകുട്ടി പറഞ്ഞു. സാധാരണക്കാർക്ക് സമീപിക്കാൻ കഴിയുന്ന സർക്കാരാണ് ഇടതുപക്ഷമെന്ന് ജനം തിരിച്ചറിഞ്ഞു. ഇക്കാരണളാൽ നേമത്ത് ഇടതു മുന്നണി വിജയിക്കും. വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫിനും ബിജെപിക്കും ഭയം ആയിരുന്നുവെന്നും യുഡിഎഫിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
വികസനത്തെ പറ്റി സംവാദം നടത്താൻ വെല്ലു വിളിച്ചിട്ടും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തയ്യാറായില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ സംവാദത്തിൽ നിന്നും ഒളിച്ചോടിയതാണ്. സംവാദത്തിന്റെ ചിലവ് മുഴുവൻ ഞാൻ വഹിക്കാമെന്നു പറഞ്ഞതാണ്. മൂന്നു തവണ സമയവും സ്ഥലവും നിശ്ചയിച്ചു. എന്നിട്ടും രാജീവ് ചന്ദ്രശേഖർ ഒളിച്ചോടിയെന്ന് വി ശിവൻകുട്ടി പറഞ്ഞു. വി വി രാജേഷിന്റെ സംവാദ വെല്ലുവിളിയിലും അദേഹം പ്രതികരിച്ചു. വി വി രാജേഷ് എവിടെ നിൽക്കുന്നു താൻ എവിടെ നിൽക്കുന്നു. എത്രയോ വർഷം മുൻപ് മേയർ ആയ ആളാണ്.പ്രത്യേക സാഹചര്യത്തിൽ അധികാരത്തിൽ വന്ന ആളാണ് വി വി രാജേഷ്. അങ്ങനെയുള്ള ആൾ 40 വർഷം മുൻപ് മേയർ ആയിരുന്ന എന്നെ വെല്ലു വിളിക്കുന്നത് ശരിയാണോയെന്ന് വി ശിവൻകുട്ടി ചോദിച്ചു.
നേമത്ത് നടന്നത് ശക്തമായ മത്സരമാണ്. ഭൂരിപക്ഷം പറയാൻ സാധിക്കില്ലെന്നും തുല്യം തുല്യമായ മത്സരമാണ് നടന്നതെന്നും അദേഹം പറഞ്ഞു. വലിയ ഭൂരിപക്ഷം കാണേണ്ടതില്ല ശിവൻകുട്ടി കൂട്ടിച്ചേർത്തു. മതേതര വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി വരും.യുഡിഎഫിന് വോട്ട് ചെയ്‌താൽ ബിജെപിയെ സഹായിക്കുന്നത് ആകുമെന്ന് ന്യൂനപക്ഷങ്ങൾ മനസ്സിലാക്കി. മതേതര വോട്ടുകളെ വിഭജിക്കുന്നതിന് വലിയ നീക്കം നേമത്ത് യുഡിഎഫ് നടത്തിയെന്ന് വി ശിവൻകുട്ടി ആരോപിച്ചു.
പണം കൊണ്ടും മദ്യം കൊണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നവരായി ബിജെപി മാറിയെന്ന് വി ശിവൻകുട്ടി വിമർശിച്ചു. മദ്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് നേമം മണ്ഡലത്തിലും കേസുണ്ട്. ഒരു വോട്ടിനു 15000 രൂപ വീതം നൽകിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയാണ് നൽകിയത്. ചില സംഘടനകളെ പോലും പണം നൽകി വിലയ്ക്കെടുത്തുവെന്ന് അദേഹം ആരോപിച്ചു. പ്രധാനമന്ത്രി നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്തി. എന്നാൽ റോഡ് ഷോ കാണാൻ നേമം മണ്ഡലത്തിൽ നിന്നും ചുരുക്കം ആളുകൾ മാത്രമാണ് എത്തിയത്. ബാക്കിയുള്ളവരെ മറ്റിടങ്ങളിൽ നിന്നും കൊണ്ട് വന്നു ഇറക്കിയതെന്ന് വി ശിവൻകുട്ടി പറഞ്ഞു.






