മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. താൻ ഒരു മെസി ഫാൻ ആണ് തന്റെ ദുഃഖം ആരോട് പറയും. ലോക ചാമ്പ്യന്മാരെ കേരളത്തിലേക്ക് എത്തിക്കുക എന്നത് വലിയൊരു സ്വപ്ന പദ്ധതിയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല. കബളിപ്പിച്ചതിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. തിരൂരിൽ മെസിയെ കൊണ്ടുവരാൻ കഴിയാത്തത് യുഡിഎഫ് പ്രചരണ ആയുധം ആക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.
”അര്‍ജന്റീന ടീമും ലയണല്‍ മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഇത്രയും വലിയൊരു ടീമിനെ എത്തിക്കാന്‍ ആവശ്യമായ 250 കോടി രൂപ സ്പോണ്‍സര്‍മാരിലൂടെ കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല.
എന്നാല്‍ സാമ്പത്തിക ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി പണം നല്‍കിയിട്ടും അവര്‍ വാഗ്ദാനം പാലിച്ചില്ല.” മന്ത്രി ആരോപിച്ചു. ഇത്തരമൊരു വഞ്ചന അര്‍ജന്റീനയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






