കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സർക്കാർ ജനപ്രതിനിധികൾ ആരും തന്നെ എത്തിയില്ല. നെടുമ്പാശ്ശേരിയിൽ സ്വീകരിച്ചത് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആയിരുന്നു. ഡിജിപി , എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്ക എന്നിവരും ഉണ്ടായിരുന്നു. എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്.
രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി നേവൽ ബേസിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. റോഡ് ഷോക്കുശേഷം കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അതിനുശേഷം ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും.തെ രഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.






