ശബരിമല സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികളെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലുടനീളം ജനങ്ങളുടെ വിശ്വാസം വല്ലാതെ വ്രണപ്പെട്ടു. ഭക്തർ ശബരിമലയിൽ സമർപ്പിക്കുന്ന ആഭരണങ്ങളും സ്വർണ്ണവും മോഷ്ടിക്കപ്പെടുകയാണെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. വിമാനത്താവളങ്ങളിലെ നയതന്ത്ര മാർഗങ്ങളിലൂടെ സ്വർണ്ണക്കടത്ത് നടക്കുന്നു. ടിവി സീരിയലുകളിൽ കാണുന്നതുപോലെയാണ് കുറ്റകൃത്യം നടക്കുന്നത്.
കോൺഗ്രസിന് ദേശവിരുദ്ധമായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമെന്ന് പ്രകാശ് ജാവേദക്കർ ആരോപിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണ് അവരുടെ ഔദ്യോഗിക പങ്കാളി. രണ്ട് പാർട്ടികൾക്കും എസ്ഡിപിഐയിൽനിന്ന് പരസ്യവും പരോക്ഷവുമായ പിന്തുണ ലഭിക്കുന്നു.ഇപ്പോൾ കേരളത്തിലെ ജനങ്ങൾ സത്യം മനസ്സിലാക്കി, പ്രധാനമന്ത്രി മോദിയിൽ അവർക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിനും ഇന്ന് നിര്‍ണായക ദിവസമാണ്. കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു കോടതിയെ സമീപിച്ചത്.
അതേസമയം തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയും പരിഗണിക്കും. ഇതിനിടെ സന്നിധാനത്തെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി സംഘം ഇന്ന് മടങ്ങും.







