കാലം പറഞ്ഞ കഥ സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക. നിയമവിദഗ്ധ എന്ന നിലയിൽ സിനിമ കണ്ടുവെന്നും വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമക്ക് പ്രചോദനമായിട്ടുണ്ടാകാം പക്ഷെ വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്നും അഭിഭാഷക പറഞ്ഞു. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.
കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്. ലഹരിക്കും, ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമയെന്നാണ് മനസിലാക്കുന്നതെന്നും സെൻസർ ബോർഡ് അഭിഭാഷക വ്യക്തമാക്കി എന്നാൽ സിനിമ അപകീർത്തികരം എന്ന് അഫാൻ്റെ പിതാവ് ആവർത്തിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി 24 നാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. ഒരുകുടുംബത്തിലെ അഞ്ച് പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് നിര്‍ദാക്ഷണ്യം കൊലപ്പെടുത്തിയത്. കടബാധ്യതയും, കടം നൽകിയ ആളുകൾ പണം തിരിച്ച് ചോദിച്ചതിലുള്ള ദേഷ്യവുമാണ് കൂട്ടക്കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആകെ 48 ലക്ഷം രൂപയുടെ കടമാണ് പ്രതിക്കുണ്ടായിരുന്നത്. കടം വീട്ടാൻ സഹായിക്കാതിരുന്നതും, അമ്മയേയും തന്നെയും കുറ്റപ്പെടുത്തി പരിഹസിച്ചതുമാണ് പിതാവിന്റെ അമ്മ സൽമ ബീവിയെ പാങ്ങോട്ടെ വീട്ടിലെത്തി കൊലപ്പെടുത്താൻ കാരണമായത്.






