തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശക്തമായി തിരിച്ചു വരും. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും ആത്മാർത്ഥമായി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേമപെൻഷനിലെ എം എം മണിയുടെ അധിക്ഷേപ പരാമർശം തള്ളി ബിനോയ് വിശ്വം തള്ളി. കമ്മ്യൂണിസ്റ്റുകാർ നിലപാട് പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ശൈലി പ്രധാനപ്പെട്ടതാണെന്നും അതിനകത്ത് എല്ലാമുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തി. എകെജി സെൻറർ ഫ്ലാറ്റിൽ ആയിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇരു പാർട്ടികളുടെയും നേതൃയോഗം ചേരുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. സർക്കാരിന് ജനപിന്തുണ കുറയുന്നു വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കൾക്കുള്ളത്.






