കൊല്ലം കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പിയുള്ള കാറിന്റെ അഭ്യാസ പ്രകടനത്തിൽ, വാഹന ഉടമ മുഹമ്മദ് ഇർഫാൻ ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ ഹാജരാകണമെന്ന് എംവിഡിയുടെ നോട്ടീസ്. മുഹമ്മദ് ഇർഫാന്റെ ലൈൻസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ ആർ.സിയും റദ്ദാക്കും. കാർ രൂപമാറ്റം വരുത്തിയത് വരുമാനം ഉണ്ടാക്കുന്നതിനെന്നും പൊലീസ് കണ്ടെത്തി
വാഹനം ഇന്നലെ മുഖത്തലയിലെ വർക്ക് ഷോപ്പിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. കാർ രൂപമാറ്റം വരുത്തി രക്ഷപ്പെടാനായിരുന്നു നീക്കം. ഇൻസ്റ്റ ഗ്രാം റീൽ, വിവാഹ ചടങ്ങ്, ക്യാമ്പസുകളിലെ പരിപാടികളിലും താരമാണ് പിടികൂടിയ കാർ. പണം വാങ്ങിയ ശേഷമാണ് വാഹനം എത്തിക്കുന്നത്. ഒരു ലക്ഷത്തിലധികം രൂപ മുടക്കിയാണ് തീ തുപ്പുന്ന രീതിയിലേക്ക് വാഹനം എത്തിക്കുന്നത്. കാറിൻ്റെ വൈറലായ ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചു.
2017 രജിസ്‌ട്രേഷൻ ചെയ്ത വാഹനം, ഇയാൾ വാങ്ങുന്നത് 2024 ലാണ്. വാഹനത്തിനെതിരെ 11 പിഴ ചുമത്തിയിട്ടുണ്ട് അതിൽ 4 എണ്ണം അടച്ചു. വാഹനം നിലവിൽ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു.സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ എംവിഡി അന്വേഷണം ആരംഭിക്കുകയായിരുന്നു. സമാനമായി മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങളും നിരീക്ഷണത്തിലാണ്.






