ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർക്ക് ഞങ്ങൾ വിശദീകരണം കൊടുത്തു കഴിഞ്ഞുവെന്നും പരിപാടിയുടെ രസീതുകളും ബില്ലുകളും ഓഡിറ്റർക്ക് മുമ്പിൽ എത്തിയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
കണക്ക് കൊടുക്കുക എന്നതാണ് ഈ ഭരണസമിതിയുടെ ഉത്തരവാദിത്തം. ഇതിൽ ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും കൂട്ടിച്ചേർത്ത അദ്ദേഹം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് കാണാതായി എന്ന വാർത്ത നിഷേധിക്കുകയും ചെയ്തു. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുകാരായ ഐ ഐ ഐ സി ദേവസ്വം ബോർഡ് അനുവദിച്ചതിനേക്കാൾ കൂടുതൽ തുക ചിലവായതായി കാട്ടി ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്നാണ് പുതിയ ഓഡിറ്ററെ വീണ്ടും ദേവസ്വം ബോർഡ് നിയോഗിച്ചത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കണക്ക് സമര്‍പ്പിക്കാന്‍ ബോര്‍ഡ് മൂന്നാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൂന്നാഴ്ച സമയം നല്‍കാനാവില്ലെന്നും ഒരാഴ്ചയ്ക്കകം കണക്ക് ഹാജരാക്കണമെന്നും കോടതി നിലപാടെടുത്തു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ ഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ചികിത്സ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ അനുവദിക്കണമെന്ന ഹർജിയാണ് കോടതി പരിഗണിക്കുക. കഴിഞ്ഞദിവസം ഹർജിയിൽ കോടതി വാദം കേട്ടിരുന്നെങ്കിലും വിശദമായ വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെയും സമാനമായ ആവശ്യം അഭിഭാഷകൻ വാക്കാൽ ഉന്നയിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകാൻ അനുവദിക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ആവശ്യം തള്ളണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും. സുപ്രീംകോടതി നിർദേശമനുസരിച്ചുള്ള ചികിത്സാ സംവിധാനങ്ങൾ സംസ്ഥാനത്ത് തന്നെ ഒരുക്കാനാകുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറയുക.







