ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെയും ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായി. കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം.ബഹ്റൈനിലും, കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. കുവൈറ്റ് വിമാനത്താവളത്തിലെ എണ്ണ ടാങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം ഉണ്ടായി. ആളപായം ഇല്ല. കുവൈറ്റ് വിമാനത്താവളത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന അഞ്ചാമത്തെ ആക്രമണം കൂടിയാണിത്. കഴിഞ്ഞ രണ്ട് മണിക്കൂറുകളിലായി ബഹ്റൈനിൽ നാല് തവണയാണ് അപായസൈറൺ മുഴങ്ങിയത്.
ഇന്നലെ പുലർച്ചെ തന്നെ ഇറാൻ ആക്രമണം ആരംഭിച്ചു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് തുടർച്ചയായ ഡ്രോൺ ആക്രമണശ്രമമുണ്ടായി . 20-ലേറെ ഡ്രോണുകളാണ് സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ തടയുകയും നശിപ്പിക്കുകയും ചെയ്തത്. മിസൈൽ ആക്രമണത്തിൽ യുഎഇ സായുധസേനാഗം ബഹ്റൈനിൽ കൊല്ലപ്പെട്ടു. മൊറോക്കന്‍ സ്വദേശിയായ സിവിലിയന്‍ കോണ്‍ട്രാക്ടറാണ് കൊല്ലപ്പെട്ടത്.അഞ്ച് പേര്‍ക്ക് പരുക്കേറ്റെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈൻ – യുഎഇ സംയുക്ത ദൗത്യ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിനിടെ നാറ്റോ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ ചർച്ച നടത്തി. ഇറാനുമായി സമാധാനചർച്ചകൾ നടത്താൻ ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കണമെന്നും മക്രോൺ പെസഷ്കിയാനോട് ആവശ്യപ്പെട്ടു
കരാറിലെത്തുന്നതുവരെ ഹോർമൂസിന് മേലുള്ള നിയന്ത്രണം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ശത്രുക്കളുടെ കപ്പലുകൾ ഒഴിച്ചുള്ളവ ഇറാൻ അധികൃതരുമായി ബന്ധപ്പെടുന്നപക്ഷം ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ പ്രതിനിധിയുടെ എക്സ് പോസ്റ്റ്. ഇറാനെതിരെയുള്ള ആക്രമണങ്ങൾ പങ്കെടുക്കുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യുന്ന രാജ്യങ്ങളുടെ കപ്പലുകളാണ് അനുവദിക്കുന്നത്. ചൈന, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾ നിലവിൽ ഹോർമൂസിലെ കടന്നുപോകുന്നുണ്ട്.









