ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരിൽ ഒരാൾ വനിത. 42-കാരിയായ നോഹ എൽ ടൈറ്റ്‌ജെൻസ് ആണ് കൊല്ലപ്പെട്ടത്. കുവൈത്തിലെ പോർട്ട് ഷുയിബയിലെ യു എസ് സൈനികകേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് നോഹ കൊല്ലപ്പെട്ടത്.
നാലു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഐയോവ ആസ്ഥാനമാക്കിയുള്ള അമേരിക്കൻ ആർമി റിസർവിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട നാലു പേരും. ആകെ ആറ് അമേരിക്കൻ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. രണ്ടു പേരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ക്യാപ്റ്റൻ കോഡി ഖോർക്ക് (35), സർജന്റ് ഫസ്റ്റ് ക്ലാസ് നോഹ ടൈറ്റ്ജെൻസ് (42), സർജന്റ് ഫസ്റ്റ് ക്ലാസ് നിക്കോൾ അമോർ (39), സർജന്റ് ഡെക്ലാൻ കോഡി (20) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. കുവൈറ്റിലെ പോർട്ട് ഷുഐബയിലെ കമാൻഡ് സെന്ററിൽ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ഞായറാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരെ കൂടി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. “ഈ പുരുഷന്മാരും സ്ത്രീകളും എല്ലാവരും നമ്മുടെ രാജ്യത്തെ പ്രതിരോധിക്കാൻ ധൈര്യത്തോടെ സന്നദ്ധരായി, അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല,” ആർമി സെക്രട്ടറി ഡാനിയേൽ ഡ്രിസ്കോൾ പ്രതികരിച്ചതായി എപി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആയുധ ശേഖരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5,000 കോടി ഡോളറിന്റെ (ഏകദേശം $50 billion) അധിക ബജറ്റിനായുള്ള (Supplemental Budget Request) തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗിന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ നടക്കുന്നത്.
ബജറ്റ് നീക്കങ്ങൾക്ക് പുറമെ, ആയുധ നിർമ്മാണം വേഗത്തിലാക്കുന്നത് സംബന്ധിച്ച് പ്രമുഖ യുഎസ് പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി വൈറ്റ് ഹൗസ് വരുംദിവസങ്ങളിൽ ചർച്ച നടത്തും. ലോക്ഹീഡ് മാർട്ടിൻ, റേതിയോൺ തുടങ്ങിയ കമ്പനികൾ ഇതിൽ പങ്കെടുത്തേക്കും. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി. ക്യാപിറ്റോളിൽ നടന്ന നിർണ്ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിലെ ജനങ്ങൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷൻ ബിൽഡിംഗ്’ ബിസിനസ്സിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോൺസൺ തുറന്നടിച്ചു. അമേരിക്കയ്ക്ക് സ്വന്തമായി തന്നെ ധാരാളം പ്രശ്നങ്ങളുണ്ട്” എന്ന് പറഞ്ഞ സ്പീക്കർ, വിദേശ രാജ്യങ്ങളിലെ ദീർഘകാല ഇടപെടലുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു







