എറണാകുളം: അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയതിൽ കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. കോളജ് കവാടത്തിൽ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങൾ തടഞ്ഞുമാണ് പ്രതിഷേധം. വിദ്യാർഥിയുടെ മരണത്തിന്റെ ഉത്തരവാദിത്തം കോളജ് അധികൃതർ ഏറ്റെടുക്കണമെന്നാണ് ആവശ്യം. കോളജ് നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്നും ഉറപ്പുകൾ എഴുതി നൽകിയത് ലെറ്റർ ഹെഡ്ഡിൽ അല്ലെന്നും വിദ്യാർഥികൾ പറയുന്നു.
ഇത്രയും കുട്ടികൾ മഴയത്ത് നിന്നിട്ടുപോലും അധികാരികൾ കോളജിനകത്ത് നിൽക്കുന്നതല്ലാതെ ഒരു മറുപടിയും ഇതുവരെ തന്നിട്ടില്ല, വിദ്യാർഥികളുടെ വേദന മാനേജ്മെന്റ്റ് മനസ്സിലാക്കുന്നില്ല. ലൈബ്രറി സെക്രെട്ടറിയാണ് സംസാരിക്കാനായി ഇറങ്ങി വന്നിരിക്കുന്നത്. മാനേജ്മെന്റിലെ ഒരാൾ പോലും ചർച്ചയ്ക്കായി ഇതുവരെ വന്നിട്ടില്ലെന്നും മർപ്പുവിന്റെ മരണത്തിന് കാരണമായവർക്കതിരെ നടപടി എടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.







