തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെ വിമർശിച്ച് മുൻമന്ത്രിയും സിപിഐഎം നേതാവുമായ പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ പത്തുകൊല്ലം എൽഡിഎഫ് സ്വീകരിച്ചത് തല ഉയർത്തിപ്പിടിചുള്ള നിലപാടുകളായിരുന്നുയ ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമാണ്. എന്നാൽ ജനങ്ങൾക്കൊരു തെറ്റുപറ്റി. കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പറയുന്നു മഴ കാരണം റോഡിൽ കുഴി ഉണ്ടാകുന്നവെന്ന്. ആരോഗ്യമന്ത്രി പകർച്ചവ്യാദിക്ക് കാരണം മഴയെ പഴിക്കുന്നു. വൈദ്യുതി വകുപ്പ് മന്ത്രി മഴ ഇല്ലാത്തതിനാൽ വൈദ്യുതി നിയന്ത്രണമെന്നും പറയുന്നുവെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.
വൈദ്യുതി മേഖലയിലെ സർക്കാറിന്റെ മിസ് മാനേജ്മെന്റ് ആണ് ഇന്നത്തെ വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന് റിയാസ് കുറ്റപ്പെടുത്തി. മുമ്പ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ കഴിഞ്ഞ സർക്കാർ അത് പരിഹരിച്ചു. നമ്മൾക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിന് കർണാടകയ്ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വൈദ്യുതി നിയന്ത്രണം കാരണം രണ്ട് ജീവനുകളാണ് നഷ്ടമായത്. ഇവർ വൈദ്യുതി മേഖലയിലെ വിഡി സതീശൻ സർക്കാരിന്റെ മിസ്സ് മാനേജ്മെന്റ് രക്തസാക്ഷികളാണെന്ന് അദേഹം പറഞ്ഞു.
കേരളത്തിൽ മുമ്പ് മൊബൈൽ വെളിച്ചമടിച്ച് ഓപ്പറേഷൻ ചെയ്യേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടോ. ഈ വിഷയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിയുടെ മറുപടി കരണ്ട് വന്നശേഷം സർജറി തുടരാനാണ്. ആരോഗ്യമന്ത്രി കെ മുരളീധരനെ പി എ മുഹമ്മദ് റിയാസ് പരിഹസിച്ചു. എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയുമെന്ന് നേരത്തെ പറഞ്ഞത് കെ മുരളീധരൻ. കെ മുരളീധരൻ ദീർഘവീക്ഷണം ഉള്ളയാളെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ സർക്കാർ ആശുപത്രികൾക്ക് നൽകേണ്ട ഫണ്ട് വെട്ടി കുറച്ചെന്ന വിമർശനവുമായി പി എ മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പ്കാലത്ത് ഏറ്റവും കൂടുതൽ പണം നൽകിയത് സ്വകാര്യ ആശുപത്രികളിലെ കോർപ്പറേറ്റുകൾ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.






