ഓപ്പറേഷൻ സിന്ദൂറിനിടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്താൻ അവകാശവാദം തള്ളി ദസോ സിഇഒ. വിമാനങ്ങൾ നഷ്ടമായിട്ടില്ലെന്നും, ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ടെന്നും ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ വ്യക്തമാക്കി. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിശോധിച്ച് വരികയാണെന്ന് അദേഹം അറിയിച്ചു. മൂന്ന് റഫേൽ വിമാനം വെടിവെച്ചിട്ടെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
പാകിസ്താനിലെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ചില അന്തരാഷ്ട്ര മാധ്യമങ്ങളിലും റഫാൽ വെടിവെച്ചിട്ടെന്ന തരത്തിൽ പ്രചരാണം നടന്നിരുന്നു. ഇതാണ് ദസോ സിഇഒ തന്നെ തള്ളിയിരിക്കുന്നത്. തങ്ങളുടെ അന്വേഷണത്തിൽ അത്തരത്തിൽ വിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടില്ലെന്ന് എറിക് ട്രാപ്പിയർ വ്യക്തമാക്കി. 12,000 അടി ഉയരത്തിൽ വെച്ചാണ് ഒരു വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുകയാണെന്ന് അദേഹം പറഞ്ഞു.
അതേസമയം റഫാൽ വിമാനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് ചൈന നടത്തിയ ഇടപെടലുകളെക്കുറിച്ച് ഫ്രാൻസിന്റെ രഹസ്യാന്വോഷണ ഏജൻസി വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. റഫാൽ വിമാനങ്ങൾ സാങ്കേതികമായി നല്ലതല്ല എന്ന രീതിയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചൈനയുടെ എംബസികൾ വഴി പ്രചരണം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തെളിവുകളും അവർ പുറത്തുവിട്ടിട്ടുണ്ട്.
റാഫേലിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ ഏതൊരു യുദ്ധ സാഹചര്യത്തിന്റെയും ഭാഗമാണ് നഷ്ടങ്ങളെന്ന് എയർ മാർഷൽ എ കെ ഭാരതി പ്രതികരിച്ചിരുന്നു. പാകിസ്താനെതിരായ സൈനിക നടപടിയുടെ ആദ്യ ദിവസം തന്നെ ഇന്ത്യയ്ക്ക് ചില യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ശിവ് കുമാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.







