മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം.അമ്പലപ്പുഴ ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളോട് കാത്തിരിക്കാൻ നേതൃത്വം നിർദേശം നൽകി. അതിനിടെ, ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐഎം അവസാനിപ്പിച്ചു. ആറു ദിവസം കാത്തിരുന്നിട്ടും ജി സുധാകരന് മനംമാറ്റമില്ലാത്തതിനെ തുടർന്നാണ് നേത്യത്വത്തിന്റെ തീരുമാനം. അദ്ദേഹം സ്വന്ത്രസ്ഥാനാർഥിയായി മത്സരിച്ചാൽ ആലപ്പുഴ ജില്ലയിലെ പാർട്ടിയെ സാരമായി ബന്ധിക്കുമെന്നാണ് നിരീക്ഷണം.
എന്നാൽ ജി സുധാകരന്റെ അന്തിമ വാക്കിനായി കാത്തിരിക്കുകയാണ് കോൺഗ്രസ്. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടാണ് കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത്. വമ്പൻ വിസ്മയത്തിനുള്ള നേതൃനീക്കത്തെ ഉൾക്കൊണ്ട് എ എ ഷുക്കൂർ അടക്കമുള്ളവർ അമ്പലപ്പുഴ കിട്ടിയേ തീരുവെന്ന നിലപാട് മയപ്പെടുത്തി. എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ അടക്കം സുധാകരനെ ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ജി സുധാകരൻ – കോൺഗ്രസ് ചർച്ച നിരീക്ഷിക്കുകയാണ് സിപിഐഎം.
അതേസമയം, ആറര പതിറ്റാട്ടിന്റെ സിപിഐഎം ബന്ധം ഉപേക്ഷിച്ചാണ് ജി സുധാകരൻ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുന്നത്. പാർട്ടി നേതൃത്വത്തിൽ നിന്നുള്ള കടുത്ത അവഗണന ഏക കാരണം. പാർട്ടി മെമ്പർഷിപ്പ് പുതുക്കാനില്ലെന്ന നിലപാട് പരസ്യപ്പെടുത്തിയിട്ട് ദിവസം ആറ് പിന്നിട്ടു. ജനറൽ സെക്രട്ടറി എംഎ ബേബി, കേന്ദ്ര കമ്മറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരടക്കം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനമുണ്ടായാൽ ജി സുധാകരനും മനസ് തുറക്കുമെന്നാണ് സൂചന.






