ജനക്ഷേമ പദ്ധതികൾ തുടരണം എന്ന നിലപാട് ആണ് ജനങ്ങൾ പൊതുവിൽ സ്വീകരിച്ചതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഭരണ തുടർച്ചയുണ്ടാകും. ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല. പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർഥ്യം. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചു ചാട്ടം ഉണ്ടാക്കിയെന്ന് ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ സ്ഥാനാർഥികളെ വ്യക്തി അധിക്ഷേപം നടത്താൻ ശ്രമം നടന്നുവെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. എന്നെ തീവ്രവാദിയാക്കാൻ വരെ ശ്രമം നടന്നു. തന്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് അദേഹം പറഞ്ഞു. എസ്ഡിപിഐയും ഇടതുമുന്നണിയും ഈ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയില്ലെന്ന് അദേഹം വ്യക്തമാക്കി. എൽഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. ന്യൂന പക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോകില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.
ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനില്ലെന്ന് അദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മറ്റന്നാൾ ചേരും. തിരഞ്ഞെടുപ്പ് വിശദമായി ചർച്ച ചെയ്യും. പോളിങ് കുറഞ്ഞത് ഏതെങ്കിലും മുന്നണിക്ക് ഗുണകരമാകും എന്ന് വിലയിരുത്തുന്നത് പഴയ രീതിയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. വിവാദങ്ങൾ ബാധിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.






