അങ്കമാലി മഞ്ഞപ്ര കോതായി തോടിന് സമീപം മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു. മഞ്ഞപ്ര സ്വദേശി ജോസാണ് മരിച്ചത്. പ്രതി പോളി പൊലീസ് പിടിയിലായി. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് വൈകിട്ട് ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. അങ്കമാലി മഞ്ഞപ്ര കോതായി തോടിന് സമീപം കുളിക്കാനെത്തിയതായിരുന്നു ജോസ്. ഈ സമയം അവിടെ എത്തിയ പോളി ജോസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ബിഎസ്എഫിൽ നിന്ന് വിരമിച്ച ഇയാൾ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരികയാണ്. ഇൗ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. പോളിയുടെ അച്ഛന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പോളിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ് പൊലീസ്.







