
അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം രാവിലെ പഞ്ചാബിലെ അമൃത്സറിൽ എത്തും. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മടങ്ങി എത്തുന്നവരെ കേന്ദ്ര ഏജൻസികൾ വിശദമായി ചോദ്യം ചെയ്യും. ക്രിമിനൽ പശ്ചാത്തലം അടക്കം പരിശോധിച്ച ശേഷമേ പുറത്തിറങ്ങാൻ അനുവദിക്കൂവെന്നും പൊലീസ് അറിയിച്ചു.
സി–17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിൽ വൻ സുരക്ഷ നടപടികളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അമൃത്സറിലെത്തുന്ന വിമാനത്തിലെ യാത്രക്കാർ ഇന്ത്യയില്‍ന്നുള്ളവർ തന്നെയാണോ ഇവരെന്ന് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
യുഎസിൽ 8,000-ത്തോളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. യുഎസ് ഉൾപ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവിന് വാതിൽ തുറന്നിട്ടുണ്ടെന്നാണ് യുഎസ് നടപടിയോട് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പ്രതികരിച്ചത്.