
വയനാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാമ്പും സജീവമായിരിക്കുകയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള എൽഡിഎഫ് യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സത്യൻ മൊകേരി സ്ഥാനാർത്ഥിയായതോടെ വയനാട്ടിൽ എൽഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ. യുഡിഎഫ് പ്രചരണത്തിൽ ഒരുപടി മുന്നിലാണ്. ഓരോ നിയോജകമണ്ഡലങ്ങളുടെയും ചുമതലയുള്ള എംപിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യുകയാണ്. പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനമാകും. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനവും ഇന്ന് തന്നെ ഉണ്ടായേക്കും. മുതിർന്ന നേതാക്കളുടെ പേരിനൊപ്പം തമിഴ് ചലച്ചിത്രതാരം ഖുശ്ബുവിനെ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്തയും ഉയരുന്നുണ്ട്.
അതേസമയം, ചേലക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കൂടി കളത്തിൽ ഇറങ്ങുന്നതോടെ ശക്തമായ മത്സരത്തിന് ആയിരിക്കും തുടക്കം കുറിക്കുക. എൻ കെ സുധീർ ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്താനാണ് ശ്രമിക്കുന്നത്. മണ്ഡലത്തിൽ എൽഡിഎഫിന് സ്വാധീനമുള്ള പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പി വി അൻവറിനൊപ്പം എൻ കെ സുധീറിന്റെ പ്രചാരണം.
കോൺഗ്രസ് വോട്ടുകൾക്കു പുറമേ എൽഡിഎഫ് വോട്ടുകൾ കൂടി പിടിച്ചെടുക്കുകയാണ് ലക്ഷ്യം.